ഗ്രാമീണ യുവതയ്ക്ക് തൊഴിൽ

കുളക്കട കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വ്യവസായ പങ്കാളിത്തത്തോടെയുള്ള സ്കിൽ ട്രെയിനിംഗ് സെന്ററിന്റെയും എ. ഐ ഗിഗ് വർക്ക് സെന്ററിന്റെയും പ്രവർത്തനോദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ നിർവഹിച്ചു.

ഗ്രാമീണ യുവതയ്ക്ക് തൊഴിൽ നൈപുണ്യവും തൊഴിലവസരങ്ങളും ഉറപ്പാക്കി കേരളത്തിലെ ഗ്രാമങ്ങളെ ആഗോളനിലവാരത്തിലുള്ള തൊഴിൽ ഹബ്ബുകളാക്കി മാറ്റുമെന്നും കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയായി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി, നൂതനമായ 'ഹയർ ആൻഡ് ട്രെയിൻ' മാതൃകയിലൂടെ ഗ്രാമീണ യുവതി- യുവാക്കൾക്ക് മികച്ച പരിശീലനവും നേരിട്ടുള്ള തൊഴിൽ അവസരങ്ങളും ലഭ്യമാക്കാൻ ഈ സംരംഭം വഴി സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. 

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓപ്പറേറ്റിംഗ് പാർട്‌ണറായ ആർ.സി.സി.എസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ഓട്ടോമൊബൈൽ, ഹോസ്‌പിറ്റാലിറ്റി, ഹൈഡ്രോപോണിക്‌സ്, ഡിജിറ്റൽ എഐ ട്രാൻസ്ഫോർമേഷൻ തുടങ്ങിയ മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുക. 

കേരള സ്റ്റാർട്ടപ്പ് മിഷന്റെ ലീപ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഇൻഡിവില്ലേജിന്റെ കേരളത്തിലെ ആദ്യത്തെ സെന്ററാണ് കുളക്കടയിൽ സജ്ജമായത്. ആഗോള കമ്പനികൾക്കായി എഐ സപ്പോർട്ട്, ഡാറ്റ വ്യാഖ്യാനം തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഈ കേന്ദ്രം ഗ്രാമീണ സ്ത്രീകൾക്കും യുവാക്കൾക്കും സ്വന്തം നാട്ടിൽ തന്നെ തൊഴിൽ ഉറപ്പാക്കുന്നു. ആദ്യഘട്ടത്തിൽ 50 വർക്ക് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പദ്ധതി ഭാവിയിൽ 150 വർക്ക് സ്റ്റേഷനുകളായി ഉയർത്തും.