കൊട്ടാരക്കര കെഎസ്ആർടിസിക്ക് പുതിയ ടെർമിനൽ

കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ പുതിയ രൂപത്തിലേക്ക് മാറുകയാണ്. പുതിയ ബസ് സ്റ്റേഷന്റെ നിർമ്മാണ ഉദ്ഘാടനം ബഹു. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നാളെ (27/02/2026) നാലുമണിക്ക് നിർവഹിക്കും  

രണ്ടു വർഷം മുൻപ് സംസ്ഥാന ബജറ്റിൽ  കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ   നവീകരണത്തിനായി അഞ്ചു കോടി രൂപ വകയിരുത്തിയിരുന്നു. ആ തുകയ്ക്ക് അനുസരിച്ചുള്ള നവീകരണ പ്രവർത്തനങ്ങളുടെ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കുകയും ചെയ്തിരുന്നു.  എന്നാൽ നിലവിലുള്ള കെട്ടിടം നവീകരിക്കുകയല്ല, മറിച്ച് ഏറെ പാരമ്പര്യമുള്ളതും കേരളത്തിൽ ഏറ്റവും കൂടുതൽ റൂട്ടുകൾ ഓപ്പറേറ്റ് ചെയ്യപ്പെടുന്നതുമായ കൊട്ടാരക്കര ബസ് സ്റ്റേഷൻ പൂർണ്ണമായി പൊളിച്ചു പണിഞ്ഞ്  അത്യാധുനിക സൗകര്യങ്ങളാണ് ഏർപ്പെടുത്തേണ്ടത് എന്ന് പിന്നീട്  തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഇപ്പോഴത്തെ പ്ലാനിലേക്ക് എത്തിയത്. സംസ്ഥാന പൊതുമരാമത്ത്   (ആർക്കിടെക്ചർ) വകുപ്പാണ് ഇപ്പോൾ അംഗീകരിച്ചിട്ടുള്ള പ്ലാൻ തയ്യാറാക്കിയത്. 

കൊട്ടാരക്കരയുൾപ്പെടെ 10 കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളാണ്  കേരളത്തിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്. 
കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷൻ 18.1 കോടി രൂപ മുതൽമുടക്കിലാണ് പൂർണ്ണമായും പൊളിച്ചു പണിയുന്നത്. ധനകാര്യ മന്ത്രിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നുമുള്ള 2.5 കോടി രൂപ ഉൾപ്പെടെയാണ് ഈ തുക. പ്രീ ഫാബ് സാങ്കേതികവിദ്യ  ഉപയോഗപ്പെടുത്തിയാണ് ബസ് സ്റ്റേഷന്റെ നിർമ്മാണം. കാൽസിപ്പ് റൂഫിംഗും സ്റ്റീൽ സ്ട്രക്ചറും ഉണ്ടാകും. 26,370 ചതുരശ്ര അടിയാണ് ബസ് സ്റ്റേഷനിലെ  കെട്ടിടങ്ങളുടെ ആകെ വിസ്തീർണ്ണം. എയർകണ്ടീഷൻഡ് കാത്തിരിപ്പ് കേന്ദ്രം, റസ്റ്റോറന്റ്, കഫറ്റീരിയ, കടമുറികൾ, ഹെൽത്ത് കഫെ, എൻക്വയറി കം റിസർവേഷൻ സെന്റർ, ഡിപ്പോ ഓഫീസ്, പുരുഷ വനിതാ ജീവനക്കാർക്ക് പ്രത്യേകം വിശ്രമമുറികൾ, പൊതു ടോയ്ലറ്റുകൾ ഉൾപ്പെടെയാണ് ബസ് സ്റ്റേഷൻ നിർമ്മിക്കപ്പെടുന്നത്.  ഒരേസമയം 22 ബസുകൾ നിർത്തിയിടാൻ കഴിയുന്ന സൗകര്യമാകും കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഉണ്ടാവുക. 

ആറുമാസം കൊണ്ട് ബസ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്.