സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിലെ രാഷ്ട്രീയ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ‘വസ്‌തുതകളുടെ ധവളപത്രം' പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു. എൽഡിഎഫ് കൺവീനർ സ. ടി പി രാമകൃഷ്‌ണൻ, മുന്‍ ധനകാര്യ വകുപ്പ് മന്ത്രി സ. കെ എന്‍ ബാലഗോപാൽ, എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സ. സി എൻ മോഹനൻ, സ. വി ജോയ് എംഎൽഎ എന്നിവർ പങ്കെടുത്തു. ധവളപത്രമെന്ന പേരിൽ യുഡിഎഫ് സർക്കാർ പുറത്തിറക്കിയ രാഷ്ട്രീയപ്രഖ്യാപന രേഖയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതാണ് ‘വസ്‌തുതകളുടെ ധവളപത്രം'. സംസ്ഥാനം കടക്കെണിയിലാണെന്ന് കഴിഞ്ഞ പത്തുവർഷം പ്രതിപക്ഷം നടത്തിയ കള്ളപ്രചാരണങ്ങളെ സാധൂകരിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫിന്റെ ധവളപത്രത്തിലുള്ളത്. വികസന, ക്ഷേമ പ്രവർത്തനങ്ങളിൽനിന്ന് പിന്നോട്ടുപോകാനും കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന നിലപാടുകൾ സംസ്ഥാനത്ത് നടപ്പാക്കാനുമുള്ള നീക്കങ്ങൾ ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കുക എന്ന ദൗത്യമാണ് ‘വസ്‌തുതകളുടെ ധവളപത്രം' നിർവഹിക്കുന്നത്.
കേന്ദ്രത്തിൽ മോദി സർക്കാർ പിന്തുടരുന്ന അതേ നയങ്ങൾ കേരളത്തിലും നടപ്പാക്കുമെന്ന പ്രഖ്യാപനവും ധവളപത്രം മുന്നോട്ടുവെക്കുന്നു. വികസന - ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് പോകാനും, കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന നിലപാടുകൾ കേരളത്തിൽ നടപ്പാക്കാനുമുള്ള, നീക്കങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കപ്പെടേണ്ടതുണ്ട്. ആ ദൗത്യമാണ് `വസ്‌തുതകളുടെ ധവളപത്രം' നിർവഹിക്കുന്നത്. ഇതിനൊപ്പം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളം കൈവരിച്ച യഥാർത്ഥ വികസന നേട്ടങ്ങളും ബദൽ ധവളപത്രത്തിലൂടെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.